ബുധനാഴ്‌ച, ജൂൺ 29, 2011

നിസ്സഹായനായ 'ആദാമിന്റെ മകന്‍ അബു.'

മലയാള സിനിമാ രംഗം വരണ്ടുണങ്ങിയിട്ട് നാളുകള്‍ ഏറെയായതിനാല്‍  സിനിമകള്‍ കാണാറില്ലായിരുന്നു. വര്‍ത്തമാന കാലത്ത് സര്‍ഗാത്മകത മലയാളത്തില്‍ നിന്നും മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ നിന്നും ആകെ ചോര്‍ന്നു പോയതിനാലായിരിക്കാം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രം കൊടും വേനലിലെ ഒരു ചെറിയ മഴയായി അനുഭവപ്പെട്ടത്. ഇത് മധ്യമനിലവാരം പുലര്‍ത്തുന്ന ഒരു നല്ല ചിത്രമാണ്, അതിനേക്കാള്‍ വലിയ അവകാശവാദങ്ങള്‍ അസാധുവുമാണ്.

വിശ്വാസിയായ അബുവെന്ന മുസല്‍മാന്റെ ജീവിതാഭിലാഷമാണ് ഹജ്ജിനു പോകുകയെന്നത്. അത്തറു വില്പനക്കാരനായ ഒരു ദരിദ്രമുസ്ലീമിന് ഒരിക്കലും കൈയ്യെത്താന്‍ സാധിക്കാത്ത വലിയൊരു സ്വപ്നമാണത്. എന്നാലും അയാള്‍ അതിനായി കഠിനമായി പരിശ്രമിക്കുന്നു. അയാളുടെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമെന്ന ഘട്ടമെത്തുമ്പോള്‍, ഹജ്ജിന്റെ ആത്മീയനിയമങ്ങളോട് വിട്ടുവീഴ്ച ചെയ്താല്‍ അതിന്റെ പുണ്യം പ്രാപ്യമല്ലെന്ന തിരിച്ചറിവും നന്മയോടുള്ള നൈസര്‍ഗിക പ്രതിബദ്ധതയും നിസ്വാര്‍ത്ഥതയും  അദ്ദേഹത്തിന്റെ മോഹത്തിന് വിഘാതം സൃഷ്ടിക്കുകയും അയാള്‍ തകരുകയാണ്. എങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ഏതോ പാപം തന്റെ പുണ്യത്തെ പൂര്‍ണമാക്കാത്തതിനാലാണ് അല്ലാഹു തന്റെ അഭിലാഷം നിറവേറ്റാത്തതെന്ന് സമാധാനപ്പെട്ടു കൊണ്ട്, പരാജയപ്പെട്ട ഹജ്ജിനായി വ്യയം ചെയ്ത സ്രോതസ്സുകള്‍ വീണ്ടെടുക്കുവാന്‍ വെട്ടിവിറ്റ പ്ലാവിനു പകരം പുതിയൊരു തൈ നട്ട്,  അടുത്ത ഹജ്ജിനുള്ള പ്രതീക്ഷയോടെ അബുവും അയാളുടെ നിഷ്ക്കളങ്കയായ ഭാര്യയും ഭാവിയിലേക്കു ജീവിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

അമിതാഭിനയത്തിലേക്കു വീഴാതെ അബുവിന്റെ വൈകാരികതളെയും പരവശതയേയും സമര്‍ത്ഥമായി ആവാഹിക്കാന്‍, അതിനുള്ള ശരീരഭാഷ ഇടര്‍ച്ചയില്ലാതെ ചിത്രത്തിലുടനീളം പുലര്‍ത്താനും സലീംകുമാറിനു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ വലിയ ഭാവാഭിനയം കാഴ്ചവെയ്ക്കത്തക്ക രീതിയിലുള്ള മുഹൂര്‍ത്തങ്ങളൊന്നും അബുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഏതായാലും അബുവായി സലിംകുമാര്‍ അഭിനയിക്കുകയാണെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. അത് ചിത്രത്തിന്റെ വിജയത്തിന്റെ നിര്‍ണായ ഘടകമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ ആരും തന്നെ പിറകിലല്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തിനും സ്വാഭാവികത വരാനുണ്ട്.

സമഗ്രതയില്‍ ചിത്രം കെട്ടുറപ്പുള്ളതാണെങ്കിലും ചില അസ്വഭാവികതകള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും വളരെ ശുദ്ധരും നന്മ നിറഞ്ഞവരും മാനുഷിക ബലഹീനതകള്‍  തീണ്ടാത്തവരുമാണ്. ഇത് അസ്വാഭിവികതയും അതിഭാവുകത്വവും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അത് പെട്ടെന്ന് തിരിച്ചറിയറിയപ്പെടുന്നില്ല.

ഹജ്ജിനു പോകാനുള്ള അബുവിന്റെ ആഗ്രഹം നിറവേറ്റാന്‍ ചുറ്റുമുള്ള, നല്ലവര്‍ മാത്രമായ മനുഷ്യരില്‍ പലരും അകമഴിഞ്ഞ് സഹായിക്കുകയാണ്. മൂന്നു പ്രാവശ്യം ഹജ്ജിനു പോയ പണക്കാരനും അല്പം പൊങ്ങച്ചക്കാരനുമായ ഹാജ്യാര്‍ തുടങ്ങി  ട്രാവല്‍ ഏജന്‍സിക്കാരനായ അഷ്റഫും തടിക്കച്ചവടക്കാരനായ ജോണ്‍സണും സുഹൃത്തായ സ്ക്കൂള്‍ മാഷും ദരിദ്രനായ അബുവിനെ  സഹായിക്കാന്‍ തയ്യാറായിട്ടും അബുവിനു ലക്ഷ്യം സാക്ഷാത്ക്കാരിക്കാനാവുന്നില്ല. ഇവിടെ അബു അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ അയാള്‍ക്കോ സഹജീവികള്‍ക്കോ പങ്കില്ലാത്തതിനാല്‍ സ്വാഭാവികമായും അതിന്റെ കാരണങ്ങളിലേക്ക് ചിന്താശീലരായ പ്രേക്ഷകര്‍ പോകുന്നത് അവരുടെ ആസ്വാദനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നിരൂപണസ്വഭാവം മൂലമാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത കൃത്രിമമായ ഒരു ഗ്രാമനിഷ്ക്കളങ്കത ഒരു ഭാവചിത്രമായി ആവിഷ്ക്കരിക്കുമ്പോള്‍ പല സത്യങ്ങളും ചിത്രം മറച്ചു പിടിക്കുന്നു. എന്നാല്‍ അങ്ങിനെ ചലച്ചിത്രകാരന്‍ അദ്ദേഹത്തിനുണ്ടായ ഒരു നേരനുഭവത്തെ ചലച്ചിത്രമായി ആവിഷ്ക്കരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം പറയാനുദ്ദേശിക്കാത്തതായ കാര്യങ്ങള്‍ വെളിപ്പെട്ടു വരികയാണ്.

മതങ്ങള്‍ മനുഷ്യനു മുന്നില്‍ ധാരാളം പ്രഹേളികകളും പ്രതിസന്ധികളും ഉയര്‍ത്തുന്നുണ്ട്. വിശ്വാസികള്‍ക്ക് ഒരിക്കലും അവയില്‍ നിന്നും മോചനമില്ല. സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായ വിശകലനങ്ങള്‍ക്കു വഴങ്ങേണ്ട അത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികളാണ് അബുവിന്റെ ദുഃഖത്തിന്റെ യഥാര്‍ത്ഥ ഹേതു. സാധാരണക്കാരനായ അയാള്‍ക്കോ ബുദ്ധിമാന്മാരായ മത പണ്ഡിതര്‍ക്കോ അത്തരം സമസ്യകളുടെ കുരുക്കഴിക്കാനാവില്ല, കാരണം വിശ്വാസം വിശ്വാസം മാത്രമാണ്. അതിനു മറ്റൊരു സമാധാനത്തിന്റെയോ യുക്തിയുടെയോ വിശകലനം അനാവശ്യവുമാണ്.

മെക്കയെന്ന പുണ്യഭൂമി ദേശാന്തരങ്ങള്‍ക്ക് അപ്പുറത്ത് നിന്നാണ് അതിന്റെ അനുയായികളെ അങ്ങോട്ടു ക്ഷണിക്കുന്നത്. ദൈവഭക്തിയും ദൈവഭയവും വിധേയത്വവും മാത്രം നൂറുശതമാനം ഉള്ള ഒരാള്‍ക്കും മെക്കയിലേക്കുള്ള പുണ്യയാത്രയാകുന്ന മതാനുഷ്ഠാനം നിര്‍വഹിക്കാന്‍ യോഗ്യത നല്‍കുന്നില്ല. അവിടെ എത്താനുള്ള സാമ്പത്തികശേഷിയാണ് അതിനുള്ള മാനദണ്ഡത്തിലെ ഒരു ഘടകം. മറ്റുള്ളവരോട് കടം ഉള്ളവനാകാന്‍ പാടില്ല, കടം വാങ്ങി പോകുവാനും പാടില്ല. ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നുമേ സഹായങ്ങള്‍ സ്വീകരിക്കാവു തുടങ്ങി അനേകം നിബന്ധനകള്‍ ഹജ്ജിന് നിര്‍ബന്ധമാണ്. ഇവിടെ നിന്നാണ് ആത്മീയയുടെ അനിവാര്യഭാഗമായ അനുഷ്ഠാനത്തിന്റെ വ്യര്‍ത്ഥത ആരംഭിക്കുന്നതും അത് അബുവിനെയും ഭാര്യയേയും ദുഃഖത്തില്‍ വീഴ്ത്തുന്നതും. മേല്‍ പറഞ്ഞ മതപരമായ എല്ലാ ഗുണഗണങ്ങളും വഹിക്കുന്നവനായിട്ടും മെക്കയെന്ന പുണ്യഭൂവില്‍ കാലുകുത്താനാവുന്നില്ലെങ്കില്‍ ഏതോ അപൂര്‍ണത ആത്മീയ ജീവിതത്തിനുണ്ടാകുമെങ്കില്‍ ഇവിടെ ദരിദ്രര്‍ വിഭജിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയുമാണ്.

അബുവിന്റെ പ്രതിസന്ധി തിരിച്ചറിഞ്ഞ് അയാളെ സഹായിക്കാന്‍ കൂട്ടുകാരനായ സ്കൂള്‍മാഷ് സഹായവുമായി എത്തുന്നു. എന്നാല്‍ അബു അത് നിരസിക്കുകയാണ്. കാരണം ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നും മാത്രമേ സഹായം സ്വീകരിക്കാനാവൂ എന്നതാണ് ഹജ്ജ് നിയമം. എങ്കില്‍ തന്നെ, സ്വന്തം അനുജനായി കണക്കാക്കി സഹായം സ്വീകരിക്കണമെന്ന മാഷിന്റെ അഭ്യര്‍ത്ഥനയ്ക്കു മുമ്പില്‍ അബു ക്രൂരമായ മറ്റൊരു മത നിബന്ധന നിഷ്ക്കളങ്കമായി വെളിപ്പെടുത്തുന്നു. സ്വന്തം മതത്തില്‍ പിറക്കാത്ത ഒരു അന്യമതസ്ഥനെ എങ്ങനെ സഹോദരനായി കാണാന്‍ കഴിയും ? അഥവാ സഹോദരനായി കണക്കാക്കിയാലും മതത്തിനു മുന്നില്‍ അത് സത്യമാകുന്നില്ല, കാരണം ഇസ്ലാമിന്റെ സത്യത്തില്‍ വിശ്വസിക്കുന്നയാളല്ലല്ലോ അന്യമതസ്ഥന്‍. അഥവാ ഇസ്ലാമിന്റെ സത്യങ്ങളെ ഉള്‍ക്കൊള്ളുന്നവനായാലും ഇസ്ലാം മതപരമായി കൈക്കൊണ്ടവനല്ലല്ലോ അയാള്‍. അതിനാല്‍ അയാളില്‍ നിന്നും സ്വീകരിക്കുന്ന സഹായത്തിനു് ഹജ്ജിന്റെ പുണ്യം തട്ടിത്തെറിപ്പിക്കാനേ കഴിയൂ. ഇക്കാര്യം അബു പറയുമ്പോള്‍ മാഷിനു മുറിവേള്‍ക്കുന്നുണ്ടാകണം. മുന്‍ സീനില്‍ ഹജ്ജിനു പോകാനായി മാഷിനോടും ഭാര്യയോടും കുടുംബത്തോടും യാത്രപറയാന്‍ ചെന്നപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികമായ രംഗത്ത് അബു നല്‍കുന്ന സന്ദേശം തികച്ചും വ്യത്യസ്തമായിരുന്നു. മക്കയില്‍ എത്തുമ്പോള്‍ ഇസ്ലാമല്ലെങ്കിലും തങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് മാഷ് അപേക്ഷിക്കുമ്പോള്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിക്കുകയാണ് അബു. എന്നാല്‍ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയുടെ ഫലം അന്യന് /കാഫീറിന് ലഭ്യമല്ല എന്നതാണ് സത്യമെങ്കിലും അത് പറയുന്നില്ല അബു. ഇവിടെ അന്യമതസ്ഥനോട് വിട ചോദിക്കേണ്ടതിന്റെയും ആവശ്യമില്ല, എന്നാല്‍ മനുഷ്യസ്നേഹിയാണ് അബുവെന്നും ആ മനസ്സില്‍ ഭേദചിന്തകളില്ലെന്നും പ്രഖ്യാപിക്കാനായിരിക്കണം ഇത്തരം നാടകീയ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഏതായാലും മതങ്ങള്‍ക്ക് സാര്‍വലൌകിക സാഹോദര്യം വ്യത്യസ്ത മത-വിശ്വാസധാരകളില്‍ പെടുന്നവരുമായി സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം  സത്യസന്ധമായി ചിത്രം മുന്നോട്ടു വെയ്ക്കുന്നു. ഇത് ചലച്ചിത്രകാരനുദ്ദേശിച്ചതല്ല, മറിച്ച് അബോധമായി അത്തരം സന്ദേശം വെളിപ്പെട്ടു വരുന്നതാണ്. അത് മതാനുഷ്ഠാനങ്ങളുടെ സൂക്ഷ്മതലങ്ങളില്‍ നിന്നുമാണ് വായിച്ചെടുക്കേണ്ടത്. മതം ഒരേ സമയം അതിന്റെ അനുയായികളെയും അതിനു വെളിയിലുള്ളവരെയും പ്രതിസന്ധിയിലാക്കുന്നു. അവിടെ സ്നേഹത്തേക്കാള്‍ വലുത് മതം തന്നെ.

ആത്മീയത ഒരു വലിയ സ്വാര്‍ത്ഥതയായി അതിനടിമപ്പെടുന്നവരെ കീഴ്പ്പെടുത്തി, മാനവകുലത്തെ ശത്രുതയുടെ തുരുത്തുകളായി വിഭജിക്കുമെന്നത് സത്യമാണെങ്കിലും അത്രയുമോ അതിനേക്കാളേറെയോ അത് പരിമിതമായ  സ്നേഹത്തെയും പാരസ്പര്യത്തെയും സൃഷ്ടിക്കുമെന്നതും സത്യമായതുകൊണ്ടു കൂടിയാണ് നമ്മുടെ ലോകം സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് വലിയ പരിക്കുകളില്ലാതെ മുന്നോട്ടു പോകുന്നത്. മതവും വിശ്വാസവും ആത്മാര്‍ത്ഥമായ ബോധ്യങ്ങളായി അബുവെന്ന വൃദ്ധനില്‍ കുടിയിരിക്കുമ്പോള്‍ അയാള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും നീരുറവകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു നല്ല നിഷ്ക്കളങ്ക മനുഷ്യനായി ജീവിക്കുന്നുവെന്നുള്ളത് ഒരു ഗ്രാമീണക്കാഴ്ചയാണ്. അത് മിക്ക മതങ്ങളിലെയും സാധാരണക്കാരില്‍ അപൂര്‍വവുമല്ല എന്ന കാര്യവും എടുത്തു പറയട്ടെ. ഒരു പക്ഷെ അത്തരം ശീലങ്ങള്‍ മതാതീതമായി ഗ്രാമീണതയുടെ നിഷ്ക്കളങ്കതയില്‍ പെടുത്താവുന്നതുമാണ്.

മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാഹോദര്യത്തെ സംബന്ധിക്കുന്ന ഈ തത്വം മനസ്സിലാക്കിയതിനാലാണ് ഹിന്ദുമതത്തില്‍ നിന്നും രക്ഷപെടുമ്പോള്‍ ഡോ. അംബേദ്ക്കര്‍ ഇസ്ലാമതത്തെയും ക്രിസ്തുമതത്തെയും നിശിതമായ പഠനങ്ങള്‍ക്കു ശേഷം തള്ളിക്കളയുന്നതും  വിധിവിക്കുകളില്ലാതെ സാഹോദര്യം പങ്കുവെയ്ക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമുള്ള ബുദ്ധിസം സ്വീകരിക്കുന്നതും. ഇസ്ലാമിനും ക്രിസ്ത്യാനിക്കും സാഹോദര്യമുണ്ട്. അത് അതാതു മതങ്ങളിലെ അനുയായികളോട് മാത്രം. എന്നാല്‍ ബുദ്ധിസം ആവശ്യപ്പെടുന്നത് മതഭേദമില്ലാതെ എല്ലാ മനുഷ്യരോടും മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളോടുമുള്ള സാഹോദര്യമാണ്. അതുകൊണ്ടു തന്നെ അഹിംസ അതിന്റെ പരമമായ ധര്‍മാകുന്നു. ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഇത്തരം ചില ചിന്താഗതികള്‍ മനസ്സിലേക്കു നുരയിട്ടു വന്നത് രേഖപ്പെടുത്തിയെന്നു മാത്രം.

ചൊവ്വാഴ്ച, മാർച്ച് 08, 2011

എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!

വേഷകനും ഗ്രന്ഥകാരനുമായ ശ്രീ.എന്‍.എം.ഹുസൈന്റെ വരവോടെ ബൂലോകത്ത് യുക്തിവാദികളുടെ ആധിപത്യവും അപ്രമാദിത്വവും തകര്‍ന്നു തരിപ്പണമായെന്ന് "സത്യസന്ധരായ നിരീശ്വരവാദികള്‍" എന്ന പോസ്റ്റിലൂടെ എന്റെ സ്നേഹിതനായിരുന്ന സത്യാന്വേഷി സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

ഹുസൈന്‍ മുന്നോട്ടുവെച്ച വിഷയങ്ങളില്‍,   ബ്രൈറ്റിന്റെ പ്രതികരണങ്ങളെയും ഹുസൈന്‍ അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതികളെയും അവലംബിച്ചാണ് സത്യാന്വേഷി ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. യുക്തിവാദികളില്‍ സത്യസന്ധത മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ലെന്നും അവര്‍ ഇസ്ലാംവിരുദ്ധ വംശീയവാദികളാണെന്നും
സത്യാന്വേഷി ആരോപിക്കുന്നു. പക്ഷപാതിത്വം കൊണ്ട് അദ്ദേഹത്തിനു സമനില കൈവിട്ടു പോയതിനാല്‍ പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ അല്പം താമസിച്ചു പോയെങ്കിലും എന്റെ പ്രതികരണങ്ങള്‍  ഇവിടെ കൊടുക്കുന്നു.


'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍'എന്ന  ഹുസൈന്റെ കൃതിയില്‍നിന്നുള്ള ചിലഭാഗങ്ങള്‍ 'പരിണാമവാദികള്‍ മറുപടി പറയുമോ?'എന്ന പേരില്‍ സത്യാന്വേഷി പോസ്റ്റാക്കി ഇറക്കിയിരുന്നു. ഈ പോസ്റ്റിലെ  ഹുസൈന്റെയും ബ്രൈറ്റിന്റെയും വാദപ്രതിവാദങ്ങളെ ആധാരമാക്കിയാണ് സത്യാന്വേഷി ഹുസൈന്റെ അജയ്യത വിളംബരം ചെയ്യുന്നത്. 

'പരിണാമവാദികള്‍ മറുപടി പറയുമോ?' എന്ന സത്യാന്വേഷിയുടെ പോസ്റ്റില്‍ വന്ന ഹുസൈന്റെ കൃതിയിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കൂ :- 

"പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്.

യാഥാര്‍ഥ്യമെന്താണ് ? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ, സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ."

 
ഈ പോസ്റ്റിലെ തന്നെ സത്യാന്വേഷിയുടെ വാക്കുകള്‍ :-

 "ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്."


ഹുസൈന്‍ മുകളില്‍ പരാമര്‍ശിച്ച രണ്ടു കള്ളക്കഥകളില്‍ ആദ്യത്തേത് കേരളോല്പത്തിയെ സംബന്ധിക്കുന്ന ഒരു മിത്ത്. മിത്ത് ചരിത്രമായും  യാഥാര്‍ത്ഥ്യമായും വിശ്വസിക്കുന്നവര്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഭൂരിപക്ഷമാണ്. എന്തുകൊണ്ടാണ് പുരാണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ ഇത്തരം കഥകള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വിശ്വസിച്ചുപോകുന്നത് ? വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം. ഹൈന്ദവമിത്തായ ഈ കഥ മാത്രമല്ല, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയേയും സൌഖ്യപ്പെടുത്തുകയും കടലിനു മീതെ നടക്കുകയും ചെയ്ത യേശുവിന്റെ കഥ, ഹിറാഗുഹയില്‍ തപസ്സിരുന്ന മുഹമ്മദിനു് ദൈവം ഖുറാന്‍ വെളിപ്പെടുത്തിക്കൊടുത്ത കഥ, മലക്കുകളും മാലാഖമാരും യക്ഷികളും ഗന്ധര്‍വന്മാരും മാടനും മറുതയും ഗുളികനും ഒക്കെ ഉണ്ടെന്നുള്ള കഥകള്‍, സമകാലിക കാലത്ത് അല്‍ഫോണ്‍സാമ്മയെ പ്രാര്‍ത്ഥിച്ച് വളഞ്ഞ കാല്‍ ഓപ്പറേഷന്‍ കൂടാതെ നിവര്‍ത്തിയെടുത്ത കഥ, തുടങ്ങി ലോകത്തെ അനേക ലക്ഷം അസംബന്ധകഥകള്‍ സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍വരെ വിശ്വസിച്ച്, വിവിധ മതാനുയായികളായി ജീവിക്കുന്ന കാഴ്ചയാണ് ലോകം മുഴുവന്‍. സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്തവര്‍ മുതല്‍ അഭ്യസ്ഥവിദ്യരായ ശാസ്ത്രജ്ഞര്‍വരെ, ജനങ്ങളിലെ സിംഹഭൂരിപക്ഷവും  അന്ധവിശ്വാസികളായതു കൊണ്ടാണ്  ലോകത്തുള്ള സര്‍വമതങ്ങളും നിലനിന്നു പോരുന്നത്.
തുപോലെ 'മതാത്മകമിത്തു'കളെയും 'ദിവ്യാത്ഭുത കഥകളെ'യും വെറും കെട്ടുകഥകളായി മാത്രം കരുതുന്ന സാമാന്യ യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ്. അവരിലും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരുണ്ടാകാം. പക്ഷെ അങ്ങിനെയുള്ളവര്‍ക്ക് ശാസ്ത്രജ്ഞാനമില്ലെങ്കിലും യുക്തിബോധവും ശാസ്ത്രാവബോധവുമുള്ള  മനസ്സുമുണ്ടായിരിക്കും. യുക്തിബോധം ഒരു സഹജാവബോധമാണ് ; അത് വിദ്യാഭ്യാസം കൊണ്ട് മാത്രം നേടാനാവണമെന്നില്ല. വിശ്വാസാവിശ്വാസങ്ങളുടെ ബലാബലത്വം ഒരു സാംസ്ക്കാരികാവസ്ഥയായി എങ്ങിനെ നിലനില്‍ക്കുന്നുവെന്നതാണ് പ്രധാനം.

ഇനി ഹുസൈന്‍ ഗലീലിയോക്കഥയിലൂടെ യുക്തിയെ എങ്ങനെ തലകുത്തി നിര്‍ത്തുന്നു എന്നു നോക്കാം.
ലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറി നടത്തിയെന്നു വിശ്വസിച്ചു പോരുന്ന പരീക്ഷണകഥ യാഥാര്‍ത്ഥ്യമായാലും ബോധപൂര്‍വം കെട്ടിയുണ്ടാക്കിയതായാലും അതല്ലെങ്കില്‍ ഒരു ശാസ്ത്രസത്യം ബോധിപ്പിക്കുന്നതിന് ഭാവനയെ ഉദ്ദീപിപ്പിക്കാന്‍ ഉണ്ടാക്കിയതായാലും അതുകൊണ്ടുള്ള അപകടമെന്താണ് ? ആ കഥയിലൂടെ വെളിപ്പെടുത്താനുദ്ദേശിക്കുന്ന ശാസ്ത്രതത്വം അങ്ങ് ബോധ്യപ്പെട്ടു പോകുമെന്നതാണ് അതുകൊണ്ടുണ്ടാകാവുന്ന ഏറ്റവും വലിയ അപകടം !!!! സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ശാസ്ത്രാധ്യാപകനില്‍ നിന്നും ഗലീലിയോവിനെ സംബന്ധിക്കുന്ന കഥ  ഈയുളളവനും കേട്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരേ ഉയരത്തില്‍ നിന്നും പതിക്കുന്ന വ്യത്യസ്ത പിണ്ഡങ്ങളുള്ള വസ്തുക്കള്‍, വായു ഉണ്ടാക്കുന്ന പ്രതിരോധം അവഗണിച്ചാല്‍, ഒരേ പ്രവേഗത്തില്‍ നിലംപതിക്കുമെന്ന 'ശാസ്ത്രതത്വം' ഈ കഥയിലൂടെ ലളിതമായി മനസ്സിലായിപ്പോയി എന്നല്ലാതെ ഗലീലിയോവിനെ പ്രാര്‍ത്ഥിച്ചാല്‍ പഠിക്കാതെ പരീക്ഷപാസ്സാകാമെന്ന വിശ്വാസമൊന്നും ക്ലാസ്സിലെ ഒരു മണ്ടശിരോമണിക്കു പോലും തോന്നിയിട്ടില്ല. ഗലീലിയോവിന്റെ ഫോട്ടോയില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുകയോ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍  അദ്ദേഹത്തെ നിഗൂഢവത്ക്കരിച്ച് ദൈവമാക്കി വഴിപാടുകള്‍ നടത്തുകുയോ ചെയ്യുന്ന രീതിയിലുള്ള അപകടമൊന്നും ഈ കെട്ടുകഥ വിശ്വസിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നില്ലല്ലോ?

തേ സമയം എന്റെ താഴ്ന്ന ക്ലാസ്സിലെ പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അടുത്തിരുന്ന സുഹൃത്ത് ഒരു കത്തു തന്നു. അതില്‍ പറഞ്ഞിരിക്കുന്നു, "ഈ കത്തു  വായിക്കുന്നയാള്‍ ഇതിന്റെ കോപ്പി ആയിരം എണ്ണം എഴുതി ആയിരം പേര്‍ക്കു കൊടുത്താല്‍ അയാളുടെ ആഗ്രഹങ്ങള്‍ വേളാങ്കണ്ണി മതാവ് നിറവേറ്റിക്കൊടുക്കുമെന്നാണ്". കത്ത് അവഗണിച്ചവര്‍ക്കു നേരിട്ട ദുരന്തങ്ങളും വിവരിച്ചിട്ടുണ്ട്. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടുകാരില്‍ അധികം പേരും കത്ത് പകര്‍ത്തിയെഴുതാനും പലര്‍ക്കു കൊടുക്കുവാനും തുടങ്ങി. അപ്പോള്‍ ഹുസൈന്റെ ഭാഷ്യത്തില്‍, ഗലീലിയോവിനെ സംബന്ധിക്കുന്ന ശാസ്ത്രാന്ധവിശ്വാസപരമായ ഒരു കഥ കേട്ടപ്പോഴും ദൈവവിശ്വാസ സംബന്ധമായ ഒരു അന്ധവിശ്വാസം കേട്ടപ്പോഴും അപഹാസ്യമായ പ്രതികരണത്തിലേയ്ക്ക നയിച്ചത് ശാസ്ത്രാന്ധവിശ്വാസമല്ല, മറിച്ച് മതാന്ധവിശ്വാസമാണ്. മതവിശ്വാസികള്‍ ദൈവാന്ധവിശ്വാസത്തിനു പകരം ശാസ്ത്രാന്ധവിശ്വാസത്തില്‍ മുഴുകിയാല്‍ പോലും ഒരപകടവും സംഭവിക്കയില്ലെന്നു സാരം. അതേസമയം മതപരമോ ദൈവികമോ ആയ ഒരു ദിവ്യാത്ഭുത കഥ ഒരു വിശ്വാസി കേള്‍ക്കാന്‍ ഇടയായാല്‍, അയാള്‍
'ഒരു മനുഷ്യനെ ബലിയര്‍പ്പിച്ചാല്‍ തന്റെ ഭാവി ശോഭനമാകും' എന്നു കരുതുന്നതു മുതല്‍ 'ഇതരവിശ്വാസികളെ കൊന്നൊടുക്കിയാല്‍ തനിക്ക് സ്വര്‍ഗം ലഭിക്കു'മെന്നു കരുതി അതിനു മുതിരുന്നതുവരെയുള്ള അപകടങ്ങള്‍  നടക്കാമെന്നതാണ് മതവിശ്വാസമെന്ന അന്ധവിശ്വാസവും ശാസ്ത്രാന്ധവിശ്വാസവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം. മത/ദൈവാന്ധവിശ്വാസം കൊണ്ടുണ്ടാകാവുന്ന ഈ അപകടങ്ങളുടെ ഉദാഹരണങ്ങളാണ് ലോകചരിത്രത്തില്‍ ഏറിയകൂറും.
 

ശാസ്ത്രാന്ധവിശ്വാസങ്ങള്‍ ലോകം മുഴുവന്‍ പരത്തുന്നതും തൊണ്ടതൊടാതെ വിഴുങ്ങുന്നതും ശാസ്ത്രം പഠിക്കുന്ന, ശാസ്ത്രം വായിക്കുന്ന, ശാസ്ത്രത്തില്‍ ഗവേഷിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികള്‍ തന്നെയാണ്. കാരണം ലോകജനസംഖ്യയില്‍ അവരല്ലേ ഭൂരിപക്ഷം ?!!! ഗലീലിയോവിനെ സംബന്ധിക്കുന്ന ഈ കെട്ടുകഥ ലോകമാകെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരില്‍ നിന്നും കേട്ടു വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രരംഗത്തെ ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രകുതുകികളായ വായനക്കാര്‍ ഈ കെട്ടുകഥയെ സത്യമാണെന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള പുസ്തകങ്ങള്‍ വായിച്ച് വിശ്വസിച്ചിട്ടുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും വായനക്കാരും അടങ്ങുന്ന  ഈ കഥയറിഞ്ഞവരില്‍ എത്ര ശതമാനം പേര്‍ മതവിശ്വാസികള്‍ ആയിരുന്നിരിക്കണം ? എത്ര ശതമാനം പേര്‍ യുക്തിവാദികളായിരിക്കണം ? യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ ? അതുകൊണ്ട് ഈ ശാസ്ത്രാന്ധവിശ്വാസക്കഥയെ ലോകമാകമാനം പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ യുക്തിവാദികളായ ന്യൂനപക്ഷം വരുന്ന 'ശാസ്ത്രാന്ധവിശ്വാസികള്‍'ക്കല്ല മറിച്ച് മതവിശ്വാസികള്‍ക്കു തന്നെയാണ് എന്നതാണ് സത്യം. ഈയുളളവനെ ശാസ്ത്രം പഠിപ്പിച്ച ഒരൊറ്റ ശാസ്ത്രാധ്യാപകനും യുക്തിവാദിയായിരുന്നില്ല, മത/ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളായ ആ അദ്ധ്യാപകര്‍ എന്തുകൊണ്ട് ഈ കഥയുടെ യഥാര്‍ത്ഥ പൊരുള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ കുട്ടികളെ ഇതു പഠിപ്പിക്കുന്നു ? ശാസ്ത്രജ്ഞരുടെ ഇടയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പ് മതവിശ്വാസികളായിരുന്നു ഭൂരിപക്ഷമെന്ന് ഹുസൈന്‍ തന്നെ അദ്ദേഹത്തിന്റെ ഡോക്കിന്‍സ് നിരൂപണത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ടല്ലോ !! മതത്തെയും ദൈവത്തെയും എപ്രകാരം മനസ്സില്‍ കുടിയിരുത്തുന്നുവോ അതേ രീതിയില്‍, കേട്ടതെന്തും മുന്‍പിന്‍ ചിന്തിക്കാതെ വിശ്വസിക്കയും പറഞ്ഞുപരത്തുകയും ചെയ്യുന്ന  വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം. ഈ വ്യത്യാസം മനസ്സിലാക്കാതെ, വിശ്വസിക്കുക എന്ന കേവലപ്രവൃത്തിയെ സംബന്ധിച്ചുള്ള മതവിശ്വാസികളുടെ മന്ദയുക്തിയും  ശാസ്ത്രവിശ്വാസികളുടെ യുക്തിചിന്തയും സമാനമാണെന്ന് അത്യുക്തിയും അതിശയോക്തിയും കൂട്ടിക്കലര്‍ത്തി, നിരുപദ്രവങ്ങളായ കാര്യങ്ങളെ (ഗലീലിയോക്കഥകളെ) അവതരിപ്പിച്ച് ശ്രീ.ഹുസൈന്‍ വിശ്വാസികളേക്കാള്‍ മോശക്കാരാണ് ശാസ്ത്രാന്ധവിശ്വാസികളെന്ന് വരുത്തിത്തീര്‍ക്കാനാണ് തന്റെ കൃതിയില്‍ ശ്രമിക്കുന്നത്.

ലീലിയോ ലോഹഗോലികള്‍ താഴേക്കിട്ടു പരീക്ഷിച്ച ശേഷം ദൈവത്തില്‍ വിശ്വാസിച്ചാല്‍  കാത്തുരക്ഷിക്കപ്പെടും എന്നു തെളിയിക്കാനായി, പീസാഗോപുരത്തില്‍ നിന്നു ചാടിയെന്നും, ദൈവം അദ്ദേഹത്തെ ഒരു പോറല്‍ പോലും ഏല്പിക്കാതെ രക്ഷപെടുത്തിയെന്നും കൂടി ഒരു കള്ളക്കഥ ഇറക്കിയിട്ടുണ്ടായിരുന്നെങ്കില്‍ ഏതു കള്ളക്കഥയായിരിക്കും അപകടകരം എന്ന് ദൈവവിശ്വാസികളായ അന്ധവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. രണ്ടാമതു പറഞ്ഞതരത്തിലുള്ള കള്ളക്കഥ ഇറക്കുന്നത് അവിശ്വാസികളായിരിക്കില്ലല്ലോ ?

ഹുസൈന്റെ കുയുക്തികളില്‍ ആവേശഭരിതനായ സത്യാന്വേഷി, 'പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളെ വാസ്തവത്തില്‍, മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടതാണെന്ന് ' തന്റെ പോസ്റ്റില്‍ സമര്‍ത്ഥിക്കുന്നു.  എന്നാല്‍ സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികളാണോ, ഇനി ശരിയല്ലെങ്കില്‍ പോലും 'പരിണാമ സിദ്ധാന്ത'ത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളാണോ തത്വത്തില്‍ അപകടകാരികളെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ !!.

ശാസ്ത്രചരിത്രത്തില്‍ ഗലീലിയയുടെ പരീക്ഷണം ഒരു കെട്ടുകഥയാണെന്നും ഒരു പരീക്ഷണം നടത്താതെ തന്നെ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ചിന്താപരമായ പരീക്ഷണത്തിലൂടെ തെറ്റാണെന്നു തെളിയിക്കാന്‍ വേണ്ടിയുള്ള സങ്കല്പനമാണ് ഈ കഥയെന്നും വിളിച്ചു പറയുന്ന സൈറ്റുകള്‍ ഒട്ടനവധിയാണ്. ഈ കഥ അദ്ദേഹത്തിന്റെ അവസാനകാല സെക്രട്ടറിയും ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനി (Vincenzo Viviani)യുടെതാണ്. മറിച്ച് ഈ കഥ സത്യമാണെന്നു പ്രസ്താവിക്കുന്ന ഒറ്റ സൈറ്റും ഉണ്ടെന്നു തോന്നുന്നില്ല. ഈ കാര്യങ്ങള്‍ ഒന്നുകില്‍ ഹുസൈന് ബോധ്യമുണ്ടായിരിക്കണം. പിന്നെ എന്തിനാണ് അദ്ദേഹം ഈ കഥ ഉദ്ധരിക്കുന്നത് ?! മതപരമായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ പോലെയോ അതിനേക്കാളേറെയോ അന്ധവിശ്വാസവും അന്ധവിശ്വാസികളും  ശാസ്ത്രലോകത്താണെന്നും അങ്ങനെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍, വസ്തുതകളെക്കാളേറെ  അന്ധവിശ്വാസങ്ങളാണെന്നും അതുപോലെയുള്ള വലിയ അന്ധവിശ്വാസമാണ്  പരിണാമവാദവും എന്നു സ്ഥാപിക്കാനുള്ള നാടകീയത സൃഷ്ടിക്കാനാണ് ഈ കഥയുമായി വരുന്നത്.

ഹുസൈന്റെ ഗലീലിയോക്കഥയുടെ പൊരുള്‍ സത്യാന്വേഷി ബ്ലോഗില്‍ ഇടുന്നതിനു മുന്‍പുതന്നെ ബ്രൈറ്റ്, ഈ വിഷയം ഉമേഷിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുള്ള കാര്യവും എടുത്തു പറയുന്നുണ്ട് . ശാസ്ത്രത്തെ സാമാന്യം ഗൌരവമായി സമീപിക്കുന്നവര്‍ക്ക്  ഈ കഥയെ സംബന്ധിച്ചുള്ള വസ്തുതകള്‍ അറിയാമെന്ന് ഉമേഷിന്റെ ബ്ലോഗില്‍ ബ്രൈറ്റ് കമന്റിയതില്‍ നിന്നും മനസ്സിലാക്കാം.

സ്തുതകള്‍ ഇതായിരിക്കേ യുക്തിയെ തലതിരിച്ചു നിര്‍ത്തുന്ന, അസംബന്ധങ്ങളെ അതിശയോക്തിയും അത്യുക്തിയും കലര്‍ത്തി അവതരിപ്പിച്ച് സാമാന്യയുക്തിയെ പെട്ടെന്നു വഴിതെറ്റിക്കാനുള്ള ഹുസൈന്റെയും സത്യാന്വേഷിയുടെയും ഉദ്യമത്തിന് ചുട്ടമറുപടി കൊടുക്കുന്നത് ഒരു തെറ്റാണോ ? അതുതന്നെയാണ് ബ്രൈറ്റ് ചെയ്തിരിക്കുന്നത്.

 ബ്രൈറ്റ് കൊടുത്ത മറുപടി താഴെക്കൊടുക്കുന്നു:-

"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്. വിക്കിയില്‍ പറയുന്നത് ഇപ്രകാരം.......there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place....... പിന്നെ അങ്ങിനെ ഒരു കഥ ആരെങ്കിലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയതല്ല. ഈ കഥ ഗലീലിയോവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനിയുടേതാണ്. അല്ലാതെ താങ്കള്‍ ആരോപിക്കുന്നതുപോലെ പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയല്ല. ഗലീലിയോ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇപ്രകരമാണ്...

'’I greatly doubt that Aristotle ever tested by experiment whether it is true that two stones,one weighing ten times than the other,if allowed to fall at the same instant,from a height of say,100 cubits(the height of pisa’s tower) would so differ in speed that when the heavier reached the ground,the other would not have fallen more than 10 cubits.'’

ഈ വരികളായിരിക്കണം ശിഷ്യന്‍ അല്പം നാടകീയമായി അവതരിപ്പിച്ചത്.

ഗലീലിയോയുടെ പരീക്ഷണത്തേപ്പറ്റി ഞാന്‍ ഒരിക്കല്‍ ഉമേഷിന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കോപ്പി ചെയ്യുന്നു...

ഗലീലിയോ പരീക്ഷണം നടത്തി എന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പൊയിന്റുണ്ട്.ആദ്യം ഒരു ട്രിവിയ.ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു ഭാരം താഴേക്കിട്ട് പരീക്ഷണമൊന്നും നടത്തീട്ടില്ല.മറിച്ചുള്ളത് വെറും കഥകള്‍ മാത്രമാണ്. Even if he did try it,he could have achieved nothing because to determine the law of acceleration of falling bodies, required accurate measurements of time, which appeared to be impossible with the technology at his time.എന്തായാലും അരിസ്റ്റോട്ടിലിന്റെ തത്വം തെറ്റാണെന്ന് ധാരാളം പേര്‍ ഗലീലിയോവിനു മുന്‍പുതന്നെ പറഞ്ഞിരുന്നു. Simon Stevin എന്ന ആള്‍ ഗലീലിയോവിനു മൂന്ന് വര്‍ഷം മുന്‍പുതന്നെ ഒരു പരീക്ഷണം നടത്തിയതായി കാണുന്നു. ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ സമയം തറയില്‍ വീഴുന്നു എന്ന് ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം പറഞ്ഞത്. നേരത്തെ പറഞ്ഞപോലെ കൃത്യമായി സമയം അളക്കാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ഗലീലിയോ പരീക്ഷണം നടത്തിയത് ഒരു ചെരിഞ്ഞ പ്രതലത്തില്‍ കൂടി ലോഹ ഗോളങ്ങള്‍ ഉരുട്ടിവിട്ട് (വേഗം കുറക്കാന്‍) അതെന്റെ വേഗം ഒരു ജല ഘടികാരം കൊണ്ട് അളന്നായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഗലീലിയോവിന്റെ മഹത്വം? താങ്കള്‍ സൂചിപ്പിച്ചപോലെ പരീക്ഷണം നടത്തി എന്നതല്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഗലീലിയോ ഈ വിഷയം എങ്ങിനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചത് എന്ന് നോക്കാം. (Two New Sciences (1634)).അദ്ദേഹത്തിന്റെ കഥാപാത്രമായ Salviati (ഇദ്ദേഹമാണ് ഗലീലിയോവിനു വേണ്ടി പുസ്തകത്തില്‍ സംസരിക്കുന്നത്.)പരീക്ഷണം ഒന്നും കൂടാതെതന്നെ അരിസ്റ്റോട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഒരു ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും സങ്കല്‍പ്പിക്കുക. അരിസ്റ്റോട്ടിലിന്റെ തത്വം പ്രകാരം ഭാരം കൂടിയ വസ്തു വേഗം താഴെയെത്തും. ഭാരം കൂടിയ വസ്തുവിന്റെ വേഗം എട്ടും ഭാരം കുറഞ്ഞ വസ്തുവിന്റെ വേഗം നാലും എന്ന് കരുതുക. ഇനി ഈ രണ്ടു വസ്തുക്കള്‍ കൂട്ടികെട്ടി താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും?ഭാരം കൂടിയ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കുറഞ്ഞ വസ്തു വീഴുന്ന വേഗം കൂടണം. അതേപോലെ ഭാരം കുറഞ്ഞ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കൂടിയ വസ്തുവിന്റെ വേഗം കുറയണം. എന്തായാലും ഈ പുതിയ വസ്തുവിന്റെ വേഗം എട്ടില്‍ താഴെയായിരിക്കണം. പക്ഷേ കൂട്ടികെട്ടിയ വസ്തുവിന് ഭാരം കൂടുതലായത് കൊണ്ട് (8+4) അതിന്റെ വേഗം എട്ടില്‍ കൂടണം. അപ്പോള്‍ കൂട്ടികെട്ടിയ വസ്തുവിന്റെ വേഗം എട്ടില്‍ കൂടുതലോ കുറവോ?രണ്ട് ഉത്തരവും ഒരേപോലെ ശരിയാവില്ലല്ലോ. So Aristotle’s initial assumption is wrong because a logical contradiction can be demonstrated.

So the real contribution of Galileo is not that he did experiments,(of course he did it) but the concept of LOGICAL CONSISTENCY. There is no point in doing experiments if your idea lacks internal consistency.

ഇതിത്ര വിശദമായി പറഞ്ഞത് ഈ പുസ്തകമെഴുതിയ വിദ്വാന്‍ എന്തുമാത്രം റിസര്‍ച്ച് ചെയ്തിട്ടുണ്ട്, ഇയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര മാത്രം വിശ്വാസ്യതയുണ്ട്, എന്നതിന്റെ ഒരു സൂചന കിട്ടാനാണ്.,വിഷയം അറിയുന്നവരൊന്നും പറയാത്ത ഒരു കാര്യം അവരുടെ മേല്‍ ആരോപിക്കുന്നത് ചില പാതി വെന്ത സത്യാന്വേഷികളുടെ കൈയ്യടി കിട്ടാം ഉപകരിക്കും. അല്ലാതെ ആരും ഈ മാതിരി പുസ്തകങ്ങള്‍ ഗൌരവത്തിലെടുക്കില്ല.

പിന്നെ, ആ പുസ്തകം എന്റെ കൈയിലുണ്ട്. ഞാന്‍ കാശു കൊടുത്തു വാങ്ങിയതല്ല. വേറൊരാള്‍ക്ക് സൌജന്യമായി ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ കിട്ടിയപ്പോള്‍ ഒരെണ്ണം എനിക്ക് വായിച്ചു ചിരിക്കാന്‍ തന്നതാണ്.(അല്ലാതെ ഇതൊക്കെ ആരെങ്കിലും കാശു കൊടുത്തു വാങ്ങുമോ?:-))ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ കളികള്‍ മനസിലാക്കാം. ആ ചവറിനെക്കുറിച്ചു ആരും ഒന്നും എഴുതാത്തത്,ഓരോ പേജിലേയും വിഡ്ഢിത്തങ്ങള്‍ വിശദീകരിക്കാന്‍ കുറഞ്ഞത് പത്തു പേജെങ്കിലും ചെലവാക്കണം എന്നതു കൊണ്ടാണ്.പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli ഒരിക്കല്‍ പറഞ്ഞത് തന്നെ ഞാനും പറയാം...His idea is so bad, that it is'nt even wrong..!!!..."

ബ്രൈറ്റിനുള്ള  ഹുസൈന്റെ  മറുപടി :- "ശാസ്ത്രവിശ്വാസികളും കള്ളക്കഥയുണ്ടാക്കാറുണ്ട് എന്നതിനു തെളിവാണ് ഗലീലിയോ പിസാഗോപുരത്തില്‍ കയറിയ കഥ. 'ഗലീലിയോപ്പരീക്ഷണ'ത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചാല്‍ ഇത് കെട്ടുകഥയല്ലാതാവുമോ ? ആചാര്യന്റെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ ശിഷ്യന്മാര്‍ തന്നെയാണെല്ലോ കള്ളക്കഥകള്‍ നിര്‍മിക്കാറ് !

ഇന്ന് പ്രചാരത്തിലുള്ളതും ശാസ്ത്രസമൂഹം പൊതുവേ വിശ്വസിക്കുന്നതുമായ ഈ കഥയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം എന്ന മറ്റൊരു നുണക്കഥ കുറിപ്പുകാരന്‍ ഹാജരാക്കിയതുകൊണ്ട് എന്തുണ്ട് പ്രയോജനം ! ഗലീലിയോ ശിഷ്യന്‍ കെട്ടിച്ചമച്ച ഈ കഥ അരനൂറ്റാണ്ടു മുമ്പുവരേയും ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ശാസ്ത്രപക്ഷപാതികള്‍ കെട്ടുകഥാ നിര്‍മാണത്തിലും വിതരണത്തിലും സംരക്ഷണത്തിലും സമര്‍ത്ഥരാണെന്ന കാര്യം കൂടി തെളിയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ സാങ്കേതിക വശങ്ങള്‍ നിരത്തി ഈ തട്ടിപ്പിന് മറയിടാനുള്ള വിഫലശ്രമം സഹതാപാര്‍ഹമാണ്."

ഹുസൈന്റെ ഈ മറുപടി  വീണത് വിദ്യയാക്കാനും സത്യം അംഗീകരിക്കാതിരിക്കാനുമുള്ള ജാള്യതയില്ലാത്ത നിലപാടാണ് വെളിപ്പെടുന്നത്. ബ്രൈറ്റും ഹുസൈനും തമ്മിലുള്ള ഈ ചോദ്യോത്തരങ്ങളില്‍ ബ്രൈറ്റ് തോറ്റുതൊപ്പിയിട്ടു എന്ന നിഗമനത്തില്‍ സത്യാന്വേഷി എത്തുകയും ഹുസൈനെ വാഴ്ത്തിപ്പാടുകയും ഈ അസംബന്ധ മറുപടി കൊണ്ട് ഹുസൈന്‍ ബ്രൈറ്റിനെ മലത്തിയടിച്ചു എന്നുമാണ് സത്യാന്വേഷിയുടെ വാദമെങ്കില്‍  അദ്ദേഹത്തിന്റെ സംവേദനക്ഷമതയ്ക്ക് കാര്യമായ തകരാറുണ്ട്. അത് അന്ധമായ ഹുസൈന്‍ വിശ്വാസം കൊണ്ടുണ്ടാകുന്ന പരിഹാരമില്ലാത്ത തകരാറുമാണ്.!!!!

ത്യത്തില്‍ ബ്രൈറ്റ് കൊടുത്തതിനേക്കാള്‍ നല്ലൊരു മറുപടി കൊടുക്കാനുണ്ടോ ? ഈ മറുപടി ഏറ്റവും ഫിറ്റായതാണെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍, "ഇതാണു ബൂലോകത്തെ പ്രമുഖ യുക്തിവാദികളുടെ മറുപടി പറയുന്ന രീതി. അഹങ്കാരവും വംശീയ വിദ്വേഷവുമല്ലാതെ ശാസ്ത്രീയത, യുക്തി, മര്യാദ, സത്യസന്ധത ഇവ തൊട്ടു തെറിച്ചിട്ടില്ല" എന്നാണ് സത്യാന്വേഷി പ്രസ്താവിക്കുന്നത്. ചക്കിനെ കൊക്കാക്കുന്ന, കറുപ്പ് ശര്‍ദ്ദിച്ചയാള്‍ കാക്കയെ ശര്‍ദ്ദിച്ചെന്നും പറഞ്ഞുപരത്തുന്നവരോട് ഇതിനേക്കാള്‍ നന്നായി എങ്ങിനെ മറുപടി പറയും ?!!!

"സത്യസന്ധരായ നിരീശ്വരവാദികള്‍" എന്ന സത്യാന്വേഷിപ്പോസ്റ്റില്‍ ആശാനും ശിഷ്യനും ഇതുപോലെ ബ്രൈറ്റിനെ നിലംപരിശാക്കിയതിന്റെ  ബാക്കിഭാഗങ്ങള്‍ കിടപ്പുണ്ട്. ഈ പോസ്റ്റ് നീണ്ടുപോയതിനാല്‍ അത് പിന്നീട് വിവരിക്കാം. കൂടാതെ ഇതുപോലെ ജാക്ക്റാബിറ്റിനെയും ഹുസൈന്‍ വലിച്ചുകീറിയ കാര്യം സത്യാന്വേഷി പോസ്റ്റാക്കുന്നുണ്ട് എന്നു ഭീഷണിപ്പെടുത്തിയിരുന്നു. അതു കൂടി വന്നിട്ടാകട്ടെ ബാക്കി ഭാഗം.


( ഈ പോസ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ സത്യാന്വേഷിയുടെ പരാമര്‍ശിത ബ്ലോഗുകള്‍ റഫറന്‍സിനായി അന്വേഷിച്ചു. അവയിപ്പോള്‍ ക്ഷണിക്കപ്പെട്ട ചീയര്‍ഗേള്‍സിനായി മാത്രം തുറന്നുവെച്ചിരിക്കയാണ്.  പഴയ 'സത്യാന്വേഷി'യെ അവസാനിപ്പിക്കും, URL മാറ്റി പുതിയ 'സത്യാന്വേഷി'യെ തുറക്കും, ചിലപ്പോള്‍ എല്ലാം പൂട്ടിവെയ്ക്കും. ചിലപ്പോള്‍ കമന്റ് മോഡറേറ്റും, ചിലപ്പോള്‍ കമന്റ് ബോക്സ് അടച്ചു വെയ്ക്കും ഇതൊക്കെയാണ്  നാളിതുവരെയുള്ള സത്യാന്വേഷണരീതികള്‍!! ഈ പോസ്റ്റില്‍ ഇട്ടിട്ടുള്ള സത്യാന്വേഷിയുടെ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍, അദ്ദേഹം അതെല്ലാം പൂട്ടിവെച്ചിരിക്കുന്നതിനാല്‍ വര്‍ക്കു ചെയ്യുന്നില്ല. ആകെ പരിഭ്രാന്തനായ ഈ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടാല്‍, ഇദ്ദേഹത്തിനു സുബോധമില്ലെന്നു പറയുന്നവരെ ആരെങ്കിലും തെറ്റു പറയുമോ ?!!)

ശനിയാഴ്‌ച, ജനുവരി 22, 2011

അസീമാനന്ദയുടെ വെളിപ്പെടുത്തലുകളും നിരപരാധികളുടെ രക്തവും

‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

സ്വാമിഅസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെ കാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുള്‍ കലീം- മക്ക മെസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീല്‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..
എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?
ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസീമാനന്ദ്, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സുനില്‍ ജോഷി
അദ്ദേഹം എന്താണ് പറഞ്ഞത്?
സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.
തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?
തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?
അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?
ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?
അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ
ഐക്യത്തിനായി ശ്രമിച്ചു’ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?
അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?
എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.
അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?
അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.
സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?
അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.
ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

തിങ്കളാഴ്‌ച, ജനുവരി 10, 2011

ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!



മാലിന്യം = അയ്യന്‍കാളി
സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടുകയും ചെയ്യും.


മാതൃഭൂമി വര്‍ത്ത (03/01/2011)
വന പദ്ധതികളെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനും അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.


ഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!


തുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പേര്‍.



ണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കു മാത്രമുള്ള പദ്ധതിയായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.
ന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! ഇങ്ങനെ മാലിന്യനിര്‍മാര്‍ജ്ജന പരിപാടിയ്ക്ക് അയ്യന്‍കാളിയുടെ പേരിട്ടതില്‍ പ്രതിഷേധിക്കുന്നതിനായി തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ തന്നെ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാക്കള്‍ക്ക് !!!